2008, ജൂൺ 5, വ്യാഴാഴ്‌ച

മരണത്തിനും ജീവിതത്തിനും ഇടയില്‍

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.
കുറ്റിപ്പുറത്തു നിന്നും തിരൂരിലെക്ക് ബസ്സില്‍ പോവുകയായിരുന്നു.
ഇടതു വശത്ത് വിശാലമായ കാഴ്ച്ചയില്‍ ഭാരതപ്പുഴ
ഇടക്കിടെ ഒളിഞ്ഞും തെളിഞ്ഞും എന്നൊടൊപ്പം വന്നുകൊണ്ടിരുന്നു.
കാലവര്‍ഷം പതുക്കെ ഒഴിഞ്ഞകന്നു പോയിരുന്നു.
സുന്ദരമായൊരു കാലാവസ്ഥയായിരുന്നു അപ്പോള്‍.
ഉച്ച വെയിലിന് ചൂട് കുറവായിരുന്നു.
ഒഴുകുന്ന പുഴയുടെ തെളിഞ്ഞ ജലോപരിതലത്തില്‍ തട്ടി വരുന്ന
കാറ്റിന്റെ സുഖസ്പര്‍ശമേറ്റ് എന്റെ കണ്ണുകള്‍ മെല്ലെ അടഞ്ഞു പോയി.

ഏതൊ ഒരിടത്തു വെച്ച് ബസ്സ് ഒന്ന് ആടിയുലഞ്ഞു.
പൊടുന്നനെ ഉറക്കമുണര്‍ന്ന ഞാന്‍ നാലുപാടും നോക്കി
വെപ്രാളത്തില്‍ അടുത്ത സ്റ്റോപ്പില്‍ തന്നെ ഇറങ്ങി.

അബദ്ധം അപ്പോളാണ് മനസ്സിലായത്.
എനിക്കിറങ്ങേണ്ട സ്ഥലത്തിന് ഒരു സ്റ്റോപ്പ് മുന്‍പേ ഞാന്‍ ഇറങ്ങിയിരിക്കുന്നു.
നടക്കാനുള്ള ദൂരമേയുള്ളു, അങ്ങിനെ തീരുമാനിച്ച് പതിവുപോലെ
റോഡ് മുറിച്ച് കടന്ന് വലതുവശത്തുകൂടെ ഞാന്‍ നടക്കാന്‍ തുടങ്ങി.

ഉച്ച സമയമായിരുന്നു അതിനാല്‍ തന്നെ റോഡ് വിജനമായിരുന്നു.
എനിക്കു പിന്നില്‍ റോഡ് ഇത്തിരി ദൂരെ ചെന്ന്
പെട്ടെന്ന് ഇടത്തോട്ട് വളഞ്ഞ് അപ്രത്യക്ഷമായി.
മുന്നില്‍ നീണ്ടു നിവര്‍ന്ന് ഒരുപാട് ദൂരേക്ക് റോഡിന്റെ അറ്റം കാണുന്നുണ്ടായിരുന്നു.

ദൂരെ ഒരു ജീപ്പ് വരുന്നത് കണ്ടു. ഞാനത് കാര്യമാക്കാതെ നടന്നുകൊണ്ടിരുന്നു.
ഇത്തിരി ചെന്ന് തല ഉയര്‍ത്തി നോക്കിയപ്പോള്‍
ആ ജീപ്പിന്റെ വരവിന് ഒരു വല്ലാത്ത് പന്തികേട് തോന്നി.
വല്ലാത്ത വേഗതയിലായിരുന്നു അത്.
നിയന്ത്രണം നഷ്ടപ്പെട്ട് വളഞ്ഞും പുളഞ്ഞും അങ്ങനെ.
ബ്രേക്ക് പൊട്ടിയതാവുമൊ?
അതോ ഡ്രൈവര്‍ക്ക് എന്തെങ്കിലും കാര്യമായ അസുഖം?
ഒന്നും ആലോചിക്കന്‍ സമയമില്ല.
ഞാന്‍ പെട്ടെന്ന് ഇത്തിരി ഓരത്തേക്ക് മാറി ഒതുങ്ങി നിന്നു.
പക്ഷെ, അത് എന്റെ നേര്‍ക്ക് തന്നെയാണ് വന്നുകൊണ്ടിരിക്കുന്നത്.
ജീപ്പിനകത്തു നിന്നും ഡ്രൈവര്‍ കൈ വീശി എന്നോട് മാറാന്‍ പറയുന്നുണ്ടായിരുന്നു.
ഭയന്നുപോയ ഞാന്‍ പെട്ടെന്ന് തന്നെ വഴിയരികിലെ
കാനയിലേക്ക് ചാടിയെങ്കിലും നിലവിട്ട് കമിഴ്ന്നാണ് വീണത്.
കണ്ണടച്ചു തുറക്കും മുന്‍പേ ഞാന്‍ നിന്ന വഴിയിലൂടെ
ആ ജീപ്പ് പാഞ്ഞ് ചെന്ന് അവിടെ നിന്നിരുന്ന
ടെലിഫോണ്‍ പോസ്റ്റിനെ ഇടിച്ചു മുറിച്ച് മുന്നോട്ട് പോയി
അപ്പുറത്തെ മതിലും അതിനോട് ചേര്‍ന്നുള്ള കിണറിന്റെ കൈവരിയും തകര്‍ത്ത്
അതിലേക്ക് കൂപ്പുകുത്തി പതുക്കെ താഴ്ന്ന് താഴ്ന്ന് പോയി.

ഇടിയുടെ ആഘാതത്തില്‍ ടെലിഫോണ്‍ പോസ്റ്റ് മുറിഞ്ഞ്
തെറിച്ച് അപ്പുറത്ത് വലിഞ്ഞ് നിന്നിരുന്ന വൈദ്യുത ലൈനില്‍
ചെന്നു പതിച്ച് വലിയൊരു തീപ്പൊരിയും ശബ്ദവുമായി
അതേ വേഗത്തില്‍ ഇങ്ങോട്ട് തന്നെ പാഞ്ഞുവന്ന്
ഞാന്‍ കിടന്ന ചാലിന് മീതെ വന്നു വീണു.

പൊട്ടിത്തെറിയുടെ ശബ്ദവും കമ്പികളുടെ ഉലച്ചിലും
പൊടുന്നനെ നിന്ന് നിശ്ശ്ബ്ദ്മായി.

കിണറ്റിലേക്ക് ഇറങ്ങിപ്പോയ വണ്ടിയുടെ പിന്‍ഭാഗം
മാത്രമേ കാണാനുണ്ടായിരുന്നുള്ളു.

ആ നിശ്ശ്ബ്ദതയില്‍ കിണറ്റിലെ വെള്ളത്തിന്റെ നേര്‍ത്ത ഉലച്ചിലും
ആഴങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്ന കുമിളകള്‍ പൊട്ടുന്ന ശബ്ദവും കേട്ടു.

റോഡിലെ ഒച്ചയും ബഹളവും കേട്ട് ചുറ്റുമുള്ള വീടുകളില്‍ നിന്ന്
ചിലരൊക്കെ പുറത്തേക്ക് വന്ന് എത്തി നോക്കുന്നത് കണ്ടു.
ഒന്നും കാണതെ സംശയത്തോടെ അവര്‍ അകത്തെക്ക് വലിഞ്ഞു.

എനിക്കൊന്നും പറ്റിയിരുന്നില്ല. ഒരു വല്ലാത്ത് ഭയം എന്നെ ആവേശിച്ചിരുന്നു.
തൊണ്ടയില്‍ ഒരു ഭീകരമായ നിലവിളി കുടുങ്ങിപ്പോയിരുന്നു.

ചാലിനു മീതെ വീണു കിടന്ന പോസ്റ്റിനും കമ്പികള്‍ക്കും ഇടയിലൂടെ
ഒരുവിധം പുറത്തേക്ക് വന്ന ഞാന്‍ ഒരു വിറയലോടെ
റോഡിന് നടുവിലേക്ക് ഇറങ്ങി നിന്നു.

ഒരു ഓട്ടോറിക്ഷ വരുന്നത് കണ്ട് നടുക്ക് നിന്ന് കൈകാണിച്ചു.
ഡ്രൈവറും യാത്രക്കാരും ഒന്നും മനസ്സിലാവാതെ ഒരു പരിഹാസച്ചിരിയില്‍
നോക്കിക്കൊണ്ട് ഒന്ന് വെട്ടിത്തിരിഞ്ഞ് നിര്‍ത്താതെ
എന്നെ മറികടന്ന് മുന്നോട്ട് പോയി.

ഞാനാകെ ചെളിയില്‍ കുതിര്‍ന്നിരുന്നത് അപ്പൊഴാണ് ശ്രദ്ധിച്ചത്.
കണ്ടാല്‍ തീര്‍ത്തും ഒരു ഭ്രാന്തനെപ്പോലിരിക്കും.

ഞാന്‍ ഭയന്ന് വിറക്കുന്നുണ്ടായിരുന്നു. വാക്കുകളൊന്നും പുറത്തേക്ക് വരുന്നില്ല.

പെട്ടെന്ന് പിന്നിലെ റോഡില്‍ വളവു തിരിഞ്ഞ് ഒരു ബസ്സ് വരുന്നത് കണ്ടു.
ഞാന്‍ അവിടെത്തന്നെ നിന്ന് അതിനെ വഴിമുടക്കി.
യാത്രക്കാരൊക്കെ അകത്തുനിന്ന് ഏന്തിവലിഞ്ഞ്
എന്നെ നോക്കുന്നുണ്ടായിരുന്നു.
എനിക്ക് മുന്നില്‍ വന്നു നിന്ന ബസ്സിന്റെ ഡ്രൈവറോട് ഞാന്‍ ഒരുവിധം
അപകടത്തെക്കുറിച്ച് പറഞ്ഞ് കിണറ്റിനു നേര്‍ക്ക് കൈചൂണ്ടി.
അപ്പോഴാണ് കിണറ്റിലേക്ക് കുത്തനെ ഇറങ്ങി നില്‍ക്കുന്ന ജീപ്പ് അവര്‍ കണ്ടത്.

നോക്കിനില്‍ക്കെ എല്ലവരും പെട്ടെന്ന് തന്നെ ബസ്സില്‍ നിന്നും
ഇറങ്ങി ഓടിച്ചെന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി.

ആളുകള്‍ കൂട്ടം കൂടി വന്ന് ഒച്ചയും ബഹളവും തുടങ്ങിയപ്പൊളാണ്
ആ വീട്ടിലുള്ളവര്‍ സംഭവം അറിയുന്നത്.
ആ വീട്ടില്‍ അളുകളുണ്ടായിരുന്നത് ഞാന്‍ അപ്പൊളാണ് കണ്ടത്.

ഞാന്‍ എല്ലാവര്‍ക്കും പിന്നിലായിപ്പോയിരുന്നു.
ആരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
ആ വീടിന്റെ മതിലില്‍ പുറം ചാരി ഞാന്‍ പതുക്കെ താഴത്തെ മണ്ണില്‍ ഇരുന്നു.

കുറേനേരത്തെ എല്ല്ലാവരുടേയും ശ്രമഫലമായി ആ ജീപ്പ് കിണറ്റില്‍ നിന്നും പുറത്തേക്കെടുത്തു.
ഡ്രൈവര്‍ അതിനകത്ത് കുടുങ്ങിപ്പോയിരുന്നു.
അയാളെ ഒരുവിധം പുറത്തെടുത്ത് റോഡിനു സമീപത്തെ പുല്ലില്‍
കിടത്തിയപ്പൊള്‍ ആളുകള്‍ എല്ലാവരും ചുറ്റും വട്ടം കൂടി നിന്നു.
ചിലര്‍ അയാളെ ആശുപത്രിയിലെക്ക് കൊണ്ടുപോകാന്‍ വിളിച്ച് പറഞ്ഞു.
അതിനു മറുപടിയെന്നോണം “ഇനി കൊണ്ടുപോയിട്ട് കാര്യമില്ല”
എന്ന് പറയുന്നത് കെട്ടു.

ഞാന്‍ എഴുന്നേറ്റ് വേഗത്തില്‍ ആള്‍ക്കൂട്ടത്തിനടുത്തേക്ക് ചെന്ന്
തിക്കിത്തിരക്കി ഒരുവിധം അകത്തേക്ക് എത്തി നോക്കി.
അയാള്‍ ചോരയില്‍ കുളിച്ച് നിശ്ചലമായി നടുക്ക് കിടന്നിരുന്നു.
കഴുത്തിന്റെ ഭാഗത്ത് അസ്ഥിയും മാംസവും പുറത്ത് കാണാമായിരുന്നു.

പൊടുന്നനെ അവസാനത്തെ ഉയിരില്‍ ഒന്നു പിടഞ്ഞ്
അയാള്‍ തന്റെ കണ്ണുകള്‍ തുറന്ന്
ചുറ്റുമുള്ളവരെ ഓരോരുത്തരെയായി നോക്കാന്‍ തുടങ്ങി.
ആ നോട്ടം വന്നു വന്ന് എന്റെ മുഖത്തെത്തി തെല്ലുനേരം നിന്നു.
എന്തൊ പറയാനായി അയാള്‍ ചുണ്ടുകള്‍ അനക്കാന്‍ ശ്രമിച്ചു.
പക്ഷെ അതിനു മുന്‍പേ ആ മുഖം ഒരു വശത്തെക്ക് ചരിഞ്ഞ് ശരീരം നിശ്ചലമായി.
തുറന്നുപിടിച്ച വായിലൂടെ കട്ടിയുള്ള കുറേ ചോര പുറത്തേക്ക് വന്നു.
നെഞ്ചിനകത്ത് കുടുങ്ങിപ്പോയ ശ്വാസം കഴുത്തിലെ വലിയ മുറിവിന്റെ
ആഴത്തില്‍ നിന്നും ഭയപ്പെടുത്തുന്ന ശബ്ദമായി കേട്ടു.

ആള്‍ക്കൂട്ടത്തിലേക്ക് ഒരു വല്ലാത്ത നിശ്ശബ്ദ്ത ഒഴുകിപ്പരന്നു.

ആ കണ്ണുകളുടെ അവസാനത്തെ നൊട്ടത്തില്‍ നിന്നും
രക്ഷപ്പെടാനവാതെ ഞാന്‍ അവിടെത്തന്നെ നിന്നുപോയി.

കൂടിനിന്ന എല്ലാവരും എന്നെ ആദ്യം കാണുന്നതു പോലെ നോക്കി.
ചിലരൊക്കെ സഹതാപത്തൊടെ...
മറ്റുചിലര്‍ നിര്‍വികാരമായും അകത്തെന്തൊക്കെയൊ ഒളിച്ചുവെച്ചും.

ആള്‍ക്കൂട്ടത്തില്‍ നിന്നും മുതിര്‍ന്ന ഒരാള്‍ മുന്നോട്ടുവന്ന്
അയാളുടെ തുറന്ന് നിശ്ചലമായ കണ്ണുകള്‍
തന്റെ കൈകൊണ്ട് പതുക്കെ അടച്ചു.

അയാളുടെ കണ്ണുകളില്‍ അവസാനം കണ്ട് നിശ്ചലമായ
ആ കാഴ്ചയും ഇല്ലതായി.

അത് എന്റെ മുഖമായിരുന്നു.

വെളിച്ചം അണഞ്ഞു. ഇരുട്ട്. ഇരുട്ടിന്റെ കറുപ്പ് മാത്രം...

ഞാന്‍ പിന്നീട് ദിവസങ്ങളോളം പേടിച്ച് അലറിവിളിച്ച
എല്ലാ രാത്രികള്‍ക്കും അതേ കറുപ്പു നിറമായിരുന്നു.

എഴുത്തുകളെക്കുറിച്ച്...

ഞാന്‍ ഒരു എഴുത്തുകാരനല്ല.
ധാരാളം വായിക്കാറുണ്ടെങ്കിലും എഴുത്ത് എനിക്ക്
നന്നായി വഴങ്ങുന്ന ഒന്നല്ല.

ഞാന്‍ തീര്‍ച്ചയായും ദൃശ്യങ്ങളിലൂടെ എഴുതുന്ന ഒരാളാണ്.
എന്റെ ഉള്ളിലുള്ള ചിന്തകളും ആശയങ്ങളും രൂപപ്പെടുന്നത്
ഗ്രാഫിക് ഡിസൈനിംഗ്, ഫോട്ടോഗ്രാഫി, സിനിമ
എന്നിങ്ങനെയുള്ള മാധ്യമത്തിലൂടെയാണ്.
എന്റെ ജീവിതമാര്‍ഗ്ഗവും അതാണ്.
അതുകൊണ്ട് ഞാന്‍ നിലനിന്നു പോകുന്നു എന്നു പറയാം.
എന്റെ എഴുത്ത് ഇതിനൊക്കെ വേണ്ടിയുള്ളതുമാത്രമാണ്.

പിന്നെ, ഞാന്‍ ഒരു കത്തെഴുത്തുകാരനാണ്. ഇപ്പോഴും.
വിദേശത്തുള്ള അനിയന്മാര്‍ക്കും പിന്നെ സുഹൃത്തുക്കള്‍ക്കും
ഒക്കെയുള്ള സുദീര്‍ഘമായ എഴുത്തുകള്‍ എഴുതാറുണ്ട്.
ഇപ്പോഴൊക്കെ മിക്കവരും എഴുത്തുകിട്ടിയാല്‍ ഒരു
ഫോണ്‍ വിളിയാണ് മറുപടി.
അവര്‍ക്കൊക്കെ വലിയ തിരക്കാണ്.
നമ്മള്‍ക്ക് വെറെ പണിയൊന്നും ഇല്ലാത്തതുകൊണ്ടാണ്
ഇപ്പോഴും എഴുതിക്കൊണ്ടേയിരിക്കുന്നത് എന്നാവും ആത്മഗതം.

ഫോണും, മൊബൈലും, ഇന്റെര്‍നെറ്റും വന്നതില്‍ പിന്നെ
പോസ്റ്റ് ഓഫീസില്‍ കച്ചവടം കുറഞ്ഞു.

പണ്ടത്തെ കാലം എത്ര നല്ലതായിരുന്നു.

വഴിക്കണ്ണും നട്ട് പോസ്റ്റ്മാന് വേണ്ടിയുളള്ള കാത്തിരിപ്പ്...

എഴുത്തുവന്നാല്‍ തിടുക്കത്തില്‍ ഒരു വായനയാണ്.
പിന്നെയും പിന്നെയും വായിച്ചാലും വായിച്ചാലും തീരാതെ.
ഈ എഴുത്തുകളായിരുന്നു സൌഹൃദങ്ങള്‍ക്കിടയിലുള്ള
അകലം കുറച്ചിരുന്നത്.

നൊസ്റ്റാല്‍ജിക് ഫീലിംഗ്സ് അല്ലേ....?

ഞാന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ ചില കാര്യങ്ങള്‍
എന്റെ ബ്ലോഗില്‍ എഴുതാം.
എഴുതിയെഴുതി തെളിയുമോ എന്നു നോക്കാം അല്ലേ?

ഫോട്ടോഗ്രഫുകളും ഓരോന്നായി ചേര്‍ക്കം. വിവരണങ്ങളോടെ തന്നെ.

എഴുത്തുകള്‍ ആദ്യമായി അനുഭവസക്ഷ്യങ്ങളാവട്ടെ. കാല്പനികമായത് പിന്നീട്.

അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷ്ക്കുന്നു.

രഞ്ജിത്ത് കുമാര്‍.