2008, ജൂലൈ 18, വെള്ളിയാഴ്‌ച

സ്പോട്ട് ഫിലിം 2

സ്പോട്ട് ഫിലിം:

വിഷയം: റോഡ് സുരക്ഷ
ഈ ചിത്രത്തില്‍ കാണുന്നവരൊക്കെ റോഡപകടങ്ങളില്‍ നിന്നും
അല്‍ഭുതകരമായി രക്ഷപ്പെട്ടവരാണ്.

അലോഷിത:
അച്ഛന്റേയൊപ്പം ബൈക്കില്‍ പോവുകയായിരുന്നു,
അമ്മയുടെ മടിയിലാണ് രണ്ടര വയസ്സുകാരിയായ അലോഷിത ഇരുന്നത്.
റോഡിലെ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും
കുഞ്ഞ് അലോഷിത മാത്രം റോഡിലേക്ക് തെറിച്ച് വീണു.
ഒരു നിമിഷം... പിന്നില്‍ വന്നിരുന്ന ലോറി അവളുടെ
കാലുകളിലൂടെ കയറിയിറങ്ങി.

ചതഞ്ഞരഞ്ഞ രണ്ടു കാലുകളില്‍ നിന്നും ഒരു കാല് മാത്രം
ആശുപത്രിയില്‍ ഡോക്ടര്‍ക്ക് ഒരുവിധം രക്ഷിച്ചെടുക്കാനായി.

അലോഷിതയ്യുടെ മറ്റേ കാല്‍.......

ഇത്തിരി നീക്കി വച്ച പൊയ്ക്കാലിനു സമീപം
അവശെഷിച്ച തന്റെ കുഞ്ഞിക്കാലില്‍ നിര്‍വികാരമായി
നാലു വയസ്സുകാരി അലോഷിത നില്ക്കുന്നു...

-----------------------------------------------------

അരുണ്‍:
സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്ന അരുണ്‍
സുഹൃത്തിനൊപ്പം ബൈക്കില്‍ പിന്നിലിരുന്നു പോവുകയായിരുന്നു.
ഒരു വാഹനത്തെ അശ്രദ്ധമായി മറികടന്ന് എതിരെ പാഞ്ഞു വന്ന
കാറിന്റെ വരവുകണ്ട് നിയന്ത്രണം നഷ്ടമായ ബൈക്ക് നേരെ
ചെന്ന് മതിലില്‍ ഇടിച്ച് മറിഞ്ഞു വീണു.

ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് തല്ക്ഷണം മരിച്ചു.
അരക്കു താഴെ തളര്‍ന്ന് അരുണ്‍ മാത്രം ബാക്കിയായി.

“വീ്ല്‍ചെയറില്‍ ഞാന്‍ ഈ വീടു മുഴുവനും ഓടിയെത്തും.
കൂട്ടുകാരനെ കാണാന് എന്നെ കൊണ്ടുപോവാന്‍
അച്ഛനോട് ഒന്നു പറയുമോ?”

ആ കൂട്ടുകാരന്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ
മരിച്ച വിവരം അരുണിന് അറിയില്ല.

-----------------------------------------------------

ഡെന്നിസ്:
ഒരു സ്വകാര്യ കമ്പനിയിലെ സെയില്‍സ്മാനായിരുന്ന ഡെന്നിസ്
മിനി ലോറിയില് സാധനങ്ങളുമായി പോവുകയായിരുന്നു.
സമയം പ്രഭാതത്തോടടുക്കുന്നു. ഉറക്കം തൂങ്ങുന്നതുകണ്ട്,
വണ്ടി നിര്‍ത്തി ഇത്തിരി നേരം ഉറങ്ങിയിട്ട് പോകാമെന്ന് ഡെന്നിസ്
ഡ്രൈവറോട് പറഞ്ഞു.

“വേണ്ട, നമ്മുടെ സ്ഥലം എത്താറയി ഇനി ഏറിയാല്‍ പത്തു മിനിറ്റ്,
അവിടെ എത്തിയിട്ട് വിശ്രമിക്കാം” ഡ്രൈവര്‍ പറഞ്ഞു.

ഇത്തിരി ദൂരം പോയതേയുള്ളു.
ഉറക്കം വന്ന് തെല്ലിടെ അടഞ്ഞുപോയ കണ്ണുകള്‍ തുറക്കും മുന്പെ
അവരുടെ വണ്ടി നിര്‍ത്തിയിട്ട ഒരു ലോറിയുടെ പിന്നില്‍ ചെന്നിടിച്ചു.

“അരക്കുതാഴെ മുറിച്ചു കളഞ്ഞ ഒരു കാലില്ലാത്ത എനിക്ക്
ആരെങ്കിലും ഒരു ജോലി തരുമോ? എനിക്കറിയില്ല…”

----------------------------------------------------

ബിജു:
ഇരുപതാം വയസ്സില്‍ തന്റെ പ്രിയപ്പെട്ട ബൈക്കില്
കോട്ടയത്തേക്ക് പോവുകയയായിരുന്നു ബിജു.
പോകേണ്ട സ്ഥലം എത്താറയിരുന്നു.

മറ്റൊരു വാഹനത്തെ മറികടന്ന് അശ്രദ്ധവും അലക്ഷ്യവുമായി
പാഞ്ഞു വന്ന ഒരു കെ. എസ്. ആര്‍. ടി. സി സൂപ്പര് ഫാസ്റ്റ് ബസ്സ്
ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു.

തകര്‍ന്നുപോയ ആ ശരീരത്തില്‍ ജീവന്‍ മാത്രം ബാക്കിയായി.

കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളായി ബിജു ഇങ്ങനെ കിടക്കുന്നു.
തൊണ്ടയില് അന്ന് കുടുങ്ങിപ്പോയ ഒരു നിലവിളി ബാക്കിയുണ്ട്.
കണ്ണുകളില്‍ മാത്രമാണോ ജീവന്‍ അവശേഷിക്കുന്നത്?

ജനാലക്കപ്പുറത്ത് മരങ്ങളുടെ ഇലച്ചാര്‍ത്തിലേക്ക്
സൂര്യവെളിച്ചം ചാഞ്ഞു പതിക്കുന്നുണ്ട്…
ആ കാഴ്ച്ചയുടെ സൌന്ദര്യം ബിജു അറിയുന്നുണ്ടോ?

----------------------------------------------------

ദിനംപ്രതി നിരവധിപേര്‍ നമ്മുടെ റോഡുകളില്‍ ഇങ്ങനെ
ബലിയാടുകളാവുന്നുണ്ട്. അവരില്‍ ചിലര്‍ മാത്രമാണ്
ഈ ചിത്രത്തില്‍ തെളിഞ്ഞു മായുന്നത്.

ഒരു ഓര്‍മ്മപ്പെടുത്തലിനു വേണ്ടിയാണ് ഈ ചിത്രം.